Monday 26 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.14

ഖബര്‍ ആഘോഷ സ്ഥലമാക്കാം


കേരള 'സുന്നി'കള്‍ പറയുന്നു: "മരണപ്പെട്ടു കിടക്കുന്ന മഹാത്മാവിന്‍റ ആണ്ട് ആഘോഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ നേര്‍ച്ചയെന്ന് എത്ര പേര്‍ക്കറിയാം. നേര്‍ച്ചസ്ഥലത്ത് ഇങ്ങനെയൊരു മഹാത്മാവ് മറപ്പെട്ടു കിടക്കുന്നത് തന്നെ ഇന്നത്തെ യുവതലമുറ അറിയണമെന്നില്ല." (സെന്‍സിംഗ്. 1996  ഡിസംബര്‍)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: മുസ്ലീമായ ഒരാള്‍ മരിച്ചതിന് ആഘോഷം കൊണ്ടാടുന്നത് നീചമായ പ്രവര്‍ത്തിയാണ്. ഖബര്‍സ്ഥാന്‍ ഉത്സവപ്പറമ്പാക്കുന്ന ഏര്‍പ്പാട് നബി(സ)യും നബി(സ)യും അവിടത്തെ സഹാബത്തും പഠിപ്പിച്ചിട്ടില്ല. നബി(സ) പറഞ്ഞു: "എന്‍റെ ഖബര്‍ നിങ്ങള്‍ ആഘോഷ സ്ഥലമാക്കരുത്." (അബൂദാവൂദ്) 

സുന്നത്ത് ജമാഅത്തിന് നിരക്കുന്നതല്ല മരണം ആഘോഷിക്കുന്നതെന്ന യാഥാര്‍ത്ഥ്യം  'കേരളാ സുന്നികളും' അംഗീകരിക്കേണ്ടി വരുന്നു: "സാധാരണ മരണം ഒരു ദുഖ സംഭവമാണ്.എല്ലാവരും എന്നെങ്കിലും മരിക്കും. എന്ന് വച്ച് മരണം ആരും ആഘോഷിക്കാറില്ല." (സുന്നി അഫ്കാര്‍. 2005,  ആഗസ്റ്റ്‌.17)  "നബി(സ)യുടെ വഫാത്ത് നമുക്ക് ഏറ്റവും വലിയ മുസ്വീ ബത്തുമാണ്.(അല്‍ബഹ്ജത്തുസ്സനിയ്യ. പേജ് 16)

Saturday 24 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.13

അല്ലാഹു ആകാശത്തിലാണ് എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാദമാണ്


കേരള 'സുന്നി'കള്‍ പറയുന്നു: "വഹാബികളുടെ ഞെട്ടിപ്പിക്കുന്ന വാദങ്ങള്‍. അള്ളാഹു ആകാശത്തിലാണ്. (അല്‍ മനാര്‍. ഏപ്രില്‍ 2005.  പേജ് 50)"    (വിചാരണ 2007. ഫെബ്രവരി)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു:  "ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെ പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?" (സൂറഃ മുല്‍ക്ക്. 16) ഖുര്‍ആന്‍ ഇവിടെ അല്ലാഹുവിനെ പറ്റി പറഞ്ഞത് ആകാശത്തുള്ളവന്‍ എന്നാണ്. വീണ്ടും കാണുക. "അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക്‌ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു." (സൂറഃ സജദ. 5)

അല്ലാഹു ആകാശത്തിലാണ് എന്ന യാഥാര്‍ത്ഥ്യം 'കേരളാ സുന്നികളും' അംഗീകരിക്കേണ്ടി വരുന്നു:-  "അകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയിലേക്ക്‌ ആഴ്ത്തിക്കളയുകയും അന്നേരം ഭൂമി വിറക്കുകയും ചെയ്യില്ലെന്ന് നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണോ? അല്ല. ആകാശത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരല്‍കാറ്റായക്കില്ലെന്ന് നിങ്ങള്‍ സമാധാനപ്പെടുകയാണോ?" (അല്‍ മുല്‍ക്ക് 16-17).   (രിസാല ഖുര്‍ആന്‍ പതിപ്പ്. 2007 സെപ്തംബര്‍)

"ഒരിക്കല്‍ ഒരാള്‍ക്ക് ഒരു മുസ്ലിമത്തായ വെള്ളാട്ടിയെ സ്വതന്ത്രയാക്കേണ്ട ആവശ്യം നേരിട്ടപ്പോള്‍ അയാള്‍ ഒരു മൂഡയായ ഹിബ്സിപ്പെണ്ണിനെ രസൂലിന്‍റെ സന്നിധിയില്‍ കൊണ്ടു ചെന്നു.അവള്‍ മുസ്‌ലീം തന്നെയാണോ എന്നറിയാന്‍ ആഗ്രഹിച്ചു. റസൂല്‍(സ) അവളോട് അള്ളാഹു എവിടെയാണെന്ന് ചോദിച്ചു. അവള്‍ മേല്‍പ്പോട്ട്‌(ആകാശത്തിലേക്ക്) തന്‍റെ വിരല്‍ ചൂണ്ടിക്കാണിച്ചു. അപ്പോള്‍ റസൂല്‍ പറഞ്ഞു." ഇവള്‍ മുസ്ലിമത്ത് തന്നെയാണ്. കൊണ്ട് പോയി കൊള്ളുക".(ബുഖാരി). (അഹ് ലു സുന്നത്തി വല്‍ ജമാഅത്തും എഴുപത്തി രണ്ടു വിഭാഗവും. പേജ് 43. കെ.എ. മജീദ്‌ ഫൈസി കിഴിശ്ശേരി)

"അല്ലാഹു ആകാശത്ത് നിന്ന് അവളോട് വിളിച്ചു പറഞ്ഞു." (ഇഹ് യാ ഉലൂമിദ്ദീന്‍ മലയാള പരിഭാഷ. 15/56. എം.വി. കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാര്‍. മുദരിസ് പാടൂര്‍). ഈ ഗ്രന്ഥത്തിന്‍റെ പോരിശ:-  'മലയാളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക ഗ്രന്ഥമാണത്.'  (രിസാല വാരിക. 1997 ഏപ്രില്‍ .11) അകാശത്തിലാണ് എന്ന് പറയുമ്പോള്‍ 'സുന്നി'കള്‍ അതിനെ സ്ഥലം ആവശ്യമായവനെന്ന് സ്വയം സങ്കല്‍പ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഇത് കുഫ്റും പിഴവുമാണ്. അള്ളാഹു പറഞ്ഞതിനെ യാതൊരു വിധ സാദൃശ്യപ്പെടുത്തലും കൂടാതെ അപ്പടി അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് സുന്നത്ത് ജമാഅത്ത്.



Monday 19 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.12

സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും




കേരള 'സുന്നി'കള്‍ പറയുന്നു: "ശൈഖ് അബൂ യസീദുല്‍ ബിസ്താമി(റ) തന്‍റെ ശിഷ്യന്മാരോടൊപ്പം ഒരു യാത്ര ചെയ്യുകയായിരുന്നു. ഒരു അങ്ങാടിയില്‍ നടുറോഡില്‍ ഒരു ഫക്കീര്‍ കിടക്കുന്നു. വെറും ഒരു അസ്ഥിപജഞരം.  മജ്ജയും മാംസവും വറ്റിപ്പോയ ഒരു പേക്കോലം. പ്രാകൃത വേഷം. ശൈഖ് യസീദുല്‍ ബിസ്താമി(റ) ആ ഫഖീറിന്നടുത്തേക്ക് ചെന്നു.സവിനായം സലാം ചൊല്ലിയപ്പോള്‍ മടക്കാതെ ആ ഫഖീര്‍ ഒരു അലര്‍ച്ച. ' പോ കഴുതേ, ഒരു സലാമുമായി  വന്നിരിക്കുന്നു. ച് ഛേ!'  ശൈഖ് ചോദിച്ചു. 'അല്ലയോ ഫഖീറേ, എന്തിനാണ് അങ്ങ് എന്നെ ശകാരിക്കുന്നത്? സലാം പറഞ്ഞതിനോ?

ഫഖീര്‍: "കള്ളക്കഴുവേറീ! നിന്‍റെ സലാം കൊണ്ടു പോയി പുഴുങ്ങി തിന്നെടാ." (ഖസസുല്‍ ഔലിയാ, പേജ്: 286) സലാം മടക്കിയ വ്യക്തി ഔലിയാക്കളില്‍ പെട്ട രിജാലുല്‍ ഗൈബ് ആണെന്ന് ഇതേ പുസ്തകത്തില്‍ തന്നെയുണ്ട്:  ശൈഖ് അരുളി."അദൃശ്യപുരുഷന്മാരില്‍ (രിജാലുല്‍ ഗൈബ്) പെട്ട ഒരാളാണത്. ഇപ്പോള്‍ അത്ര മാത്രം മനസ്സിലാക്കിയാല്‍ മതി." (അതേ പുസ്തകം പേജ്:287) സുന്നികളുടെ ഓലിയാക്കന്മാര്‍ 'പോ കഴുതേ, കള്ളക്കഴുവേറീ' എന്നെല്ലാം സലാം മടക്കും.

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: "നിങ്ങള്‍ക്ക് അഭിവാദ്യവചനം കൊണ്ട് അഭിവാദ്യമര്‍പ്പിക്കപ്പെട്ടാല്‍ അതിലും ഭംഗിയായി നിങ്ങള്‍  പ്രത്യഭിവാദ്യമര്‍പ്പിക്കുക."(സൂറ. നിസാഅ് 86) സുന്നത്ത് ജമാഅത്തുകാര്‍ ഓലിയാക്കന്മാരായാല്‍ സലാം പറഞ്ഞാല്‍ അതിനേക്കാള്‍ നല്ല വാക്ക് മാത്രമേ പ്രത്യഭിവാദ്യമായി പറയുകയുള്ളൂ.


Saturday 17 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.11

പുതിയ സമയങ്ങളും ക്രമങ്ങളും നിശ്ചയിച്ചാല്‍ ബിദ്അത്ത് അടിസ്ഥാനപരമാകുമോ?




കേരള 'സുന്നി'കള്‍ പറയുന്നു: "മൌലീദാഘോഷത്തിന്‍റെ അടിസ്ഥാനം ജനങ്ങളെ സംഘടിപ്പിക്കല്‍, ഖുര്‍ആന്‍ പാരായണം, നബി ചരിത്രം പറയല്‍, പ്രത്യക വിഭവങ്ങള്‍ ഉണ്ടാക്കി സദ്യ നടത്തല്‍ എന്നിവയില്‍ കവിഞ്ഞ മറ്റൊന്നുമല്ല.ഇങ്ങിനെ ചെയ്യുന്നത് പ്രതിഫലാര്‍ഹാമായ ബിദ്അത്ത് ഹസനത്താകുന്നു" (ഹിക്മത്ത് വാരിക. 1987. നവംബര്‍ 6)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: ജനങ്ങളെ സംഘടിപ്പിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക തുടങ്ങിയ കാര്യങ്ങളായത് കൊണ്ട് മൌലീദാഘോഷത്തിന് അടിസ്ഥാനമുണ്ടാവുകയില്ല. ഇകാരണങ്ങളാല്‍ അവ നല്ലതും പ്രതിഫലാര്‍ഹവുമാവുകയില്ല. കാരണം അതിന് റബ്ബിഉല്‍ അവ്വല്‍ മാസം, പന്ത്രണ്ടാം തിയ്യതി എന്നിങ്ങനെ പ്രത്യേകമായ ഒരു സമയം മതപരമായി പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ അത് അടിസ്ഥാന രഹിതവും കുറ്റകരവുമായി മാറുന്നു. നബി(സ) പറയുന്നത് കാണുക: "നിങ്ങളോട് ഞാന്‍ സംസാരിച്ചതില്‍ നിങ്ങള്‍ ഒന്നും അധികരിപ്പിക്കരുത്."(അഹ്മദ്)   ഒന്നും എന്ന്‍ പറയുമ്പോള്‍ റബീഉല്‍ മാസവും പന്ത്രണ്ടാം തിയ്യതിയും അതില്‍ ഉള്‍പ്പെടുന്നു. അവകള്‍ക്ക് സ്വന്തം വക മതപരമായ പ്രത്യേകത നിര്‍മ്മിച്ചുണ്ടാക്കുന്നത് പ്രവാചകന്‍(സ) പഠിപ്പിച്ചതിനപ്പുറം അധികരിപ്പിക്കലും കുറ്റകരവുമാകുന്നു. 'സുന്നി'(സമസ്ത)കള്‍ക്ക് തന്നെ ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടി വരുന്നത് കാണുക. "റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച  രാവ് രഗാഇബ് എന്ന പേരില്‍ നിര്‍വ്വഹിക്കപ്പെടുന്ന പന്ത്രണ്ട് റക്അത്ത് നമസ്കാരം, ബറാഅത്ത് രാവില്‍ നമസ്കരിക്കുന്ന നൂറ് റക്അത്ത്, സംശയാടിസ്ഥാനത്തില്‍ മുമ്പ് ഖളാ ആയിപ്പോയ അഞ്ചു ഫര്‍ള് നമസ്കാരങ്ങള്‍ക്ക് പരിഹാരമെന്നോണം റമദാന്‍ അവസാനത്തെ വെള്ളിയാഴ്ച പതിനേഴ്‌ റക്അത്ത് നമസ്കരിക്കല്‍ ഇവയൊന്നും സുന്നത്തില്ല. പ്രത്യുത അവയെല്ലാം അടിസ്ഥാനരഹിതമായ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ഇതെല്ലാം നിര്‍വഹിക്കുന്നവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും." (ഇര്‍ഷാദുല്‍ ഇബാദ് മലയാള പരിഭാഷ, പേജ് 123)

മേല്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനം നമസ്കരിക്കുക, നമസ്കാരത്തിലൂടെ അല്ലാഹുവിന് റുകൂഉം സുജൂദും ചെയ്യുക, ഖുര്‍ആന്‍ പാരായണവും ദിക്റുകളും സ്വലാത്തുകളും ചൊല്ലുക എന്നിവയെല്ലാമാണ്. എന്നിട്ടും അടിസ്ഥാനപരമായി ഇവകള്‍ നല്ലതാണെന്ന് പറയാന്‍ 'സുന്നികള്‍ക്ക് ധൈര്യമില്ല.  പ്രവാചകന്‍റെയും സ്വഹാബത്തിന്‍റെയും മാതൃകയില്ലാത്ത റജബ് മാസം ആദ്യത്തെ വെള്ളിയാഴ്ച രാവ്, ബറാഅത്ത് രാവ്, മുഹര്‍റം പത്ത് എന്നിങ്ങനെയുള്ള പുതിയ സമയ ക്രമങ്ങള്‍ മതപരമായി പുതിയതായി അവകള്‍ക്ക് നിര്‍ണ്ണയിച്ചപ്പോള്‍ അതിന്‍റെ അടിസ്ഥാനം നഷ്ടപെട്ടുപോയി. റബ്ബീഉല്‍ അവ്വല്‍, പന്ത്രണ്ടാം തിയ്യതി എന്നിങ്ങനെയുള്ള പുതിയ സമയ ക്രമങ്ങള്‍ നിര്‍ണ്ണയിച്ചുണ്ടാക്കുന്നതും ഇപ്രകാരം തന്നെയാണ്. അത് കര്‍മ്മങ്ങളുടെ അടിസ്ഥാനം നഷ്ടപ്പെടുത്തും.  

ബാങ്കിന് മുമ്പ് പ്രത്യകം സ്വലാത്ത് ചൊല്ലുന്നതിനെക്കുറിച്ച് എഴുതുന്നു: "ഹദീസുകളിലോന്നും ബാങ്കിന് മുമ്പായി സ്വലാത്ത് ചൊല്ലുന്നത് പരാമര്‍ശിച്ചതായി  ഞാന്‍ കണ്ടിട്ടില്ല. ഇമാമുകളുടെ വാക്കുകളിലും തഥൈവ. അപ്പോള്‍ പ്രസ്തുത സമയം സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന വിശ്വാസത്തോടെ ചൊല്ലുന്നത് തടയപ്പെടേണ്ടതാണ്. കാരണം രേഘയില്ലാതെ ശറഇല്‍ ഒരു കാര്യം ഉണ്ടാക്കപ്പെടാവുന്നതല്ല.(അല്‍ ഫതാവല്‍ കുബ്റാ. വാ. 1,  പേജ് 131)" (ഫതാവാ മുഹ് യിസുന്ന, 1/53)

ബാങ്കിന് മുമ്പ് എന്ന ഒരു പ്രത്യേക സമയം പുതിയതായി ഉണ്ടാക്കിയത് കൊണ്ട് ഇവിടെയുള്ള സ്വലാത്തിന് അടിസ്ഥാനം നഷ്ടപെട്ടു. മതത്തില്‍ നബി(സ)യും സ്വഹാബത്തും പഠിപ്പിക്കാത്ത സമയങ്ങളും ക്രമങ്ങളും എണ്ണങ്ങളും പുതിയതായി നിര്‍മ്മിച്ചുണ്ടാക്കിയാല്‍ എത്ര നല്ല കര്‍മ്മങ്ങളായാലും അതിന്‍റെ അടിസ്ഥാനം നഷ്ടപ്പെടും.അനന്തരം ചെയ്യുന്ന ഇബാദത്തുകള്‍ തെറ്റും കുറ്റകരമാവുകയും ചെയ്യും.






Monday 12 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.10

നബിദിനാഘോഷം നബി(സ)യുടെ കാലത്തുണ്ടോ?




കേരള 'സുന്നി'കള്‍ പറയുന്നു: 
?   നബിദിനാഘോഷം ഏതു കാലം മുതല്‍ക്കാണ്  തുടങ്ങിയത്?
=  അടിസ്ഥാനപരമായി നബി(സ)യുടെ കാലം മുതല്‍ക്ക് തന്നെ തുടങ്ങിയിട്ടുണ്ട്. (പൂങ്കാവനം മാസില 1994 സെപ്തംബര്‍)

എന്നാല്‍ സുന്നത്ത് ജമാഅത്ത് എന്ത് പറയുന്നു: നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും മതപരമായ പ്രത്യേക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക എന്നതാണ് നബിദിനാഘോഷത്തിന്‍റെ അടിസ്ഥാനം.അവിടത്തെ ജന്മദിനത്തോടനുബന്ധിച്ച് നബി(സ)യോ അവിടുത്തെ സഹാബത്തോ ഇങ്ങിനെ ഒരു ചടങ്ങ് നടത്തിയതായി ഖുര്‍ആനിലോ സ്വഹീ ഹായ ഹദീസുകളിലോ പറയുന്നില്ല. പില്‍കാലത്ത് ചില ഖോജമാര്‍ അവരുടെ യുക്തിയെ മാത്രം അടിസ്ഥാനമാക്കി നല്ലതാണെന്ന് പറഞ്ഞതാണ് ഇതിന്‍റെ ആളുകള്‍ക്ക് ആകെ പറയാനുള്ള തെളിവ്. സുന്നത്ത് ജമാഅത്തും ഈ ആഘോഷവുമായി യാതൊരു ബന്ധവുമില്ല എന്നതിന് തെളിവാണ് നബിദിനക്കാര്‍ തന്നെ എഴുതിയ ഇതിന്‍റെ കാലപ്പഴക്കം. ചില സാമ്പിളുകള്‍ കാണുക. 

സുന്നത്താണെന്ന് പറയുന്ന തഴവ മുസ്ലിയാര്‍ ഇതിന്‍റെ കാലപ്പഴക്കം പറയുന്നു:

"മൌലീദ് കഴിക്കല്‍ മുമ്പില്ലാത്തതാ 
അത് ഹിജ്റ മുന്നൂറിന് ശേഷം വന്നതാ"
(അല്‍ മവാഹിബുല്‍ ജലിയ്യ. 3/50)

മുന്‍കാലങ്ങളില്‍ ഇങ്ങിനെ ഒരു പതിവില്ല. ഹിജ്റ വര്ഷം മുന്നൂറിന് ശേഷം ഉണ്ടായിതീര്‍ന്ന ഒരാചാരമാണെന്നര്‍ത്ഥം.

നല്ലതാണെന്ന് പറഞ്ഞ ആറാം നൂറ്റാണ്ടുകാരനായ അബൂശാമക്ക് പറയാനുള്ളത് അദ്ദേഹത്തിന്‍റെ കാലത്താണ് ഈ പുതിയ ആചാരമുണ്ടായത് എന്നതാണ്:- "വര്ഷം തോറും നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ചു നടന്നു വരുന്ന ദാനധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും സന്തോഷപ്രകടനങ്ങളും, അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്." (സുന്നി അഫ്കാര്‍ 1999 ജൂണ്‍ 23) ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച അബൂശാമയുടെ കാലഘട്ടത്തില്‍ ഉണ്ടായ പുതിയ ആചാരം.

"ഇനി നമുക്ക് നബിദിനം ആഘോഷിക്കുന്നതിലേക്ക് മടങ്ങാം. നബി(സ) തിരുമേനിയുടെ കാലത്ത് ഏതെങ്കിലും പ്രവാചകന്‍റെയോ പുണ്യപുരുഷന്‍റെയോ ജന്മദിനം കൊണ്ടാടുന്ന സമ്പ്രദായം നിലവിലില്ല. അതുകൊണ്ട് തന്നെ അതിനെ കുറിച്ച് തിരുമേനി വ്യക്തമായി ഒന്നും നിര്‍ദേശിച്ചിട്ടുമില്ല." (അല്‍ മുഅല്ലിം മാസിക 2006. ഏപ്രില്‍)

"അടിസ്ഥാനപരമായി മൌലീദ് ബിദ്അത്താണ്.ആദ്യ മൂന്ന് നൂറ്റാണ്ടിലെ മുസ്‌ലീംകളില്‍ നിന്ന് കൈമാറിവന്ന ആചാരമല്ല അത്. (സുന്നി വോയ്സ്, 2002. ജൂലൈ 16-31) 

നബി(സ)യും അവിടുത്തെ സഹാബത്തും താബിഉകളും മുതല്‍ ഹിജ്റ ആറാം നൂറ്റാണ്ട് വരെ കഴിഞ്ഞു കടന്നുപോയ പരമ്പരാഗത മുസ്‌ലീംകള്‍ക്കൊന്നും പരിചയമില്ലാത്ത ആഘോഷം. അതാണ്‌ നബി(സ)യുടെ ജന്മദിനമെന്ന പേരില്‍ റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായി 'സുന്നി' ലേബലില്‍ ഖുറാഫികള്‍ കൊണ്ടാടുന്നത്.

മേല്‍ പറഞ്ഞത് പോലെ ഇസ്ലാമിന്‍റെ പേരില്‍ പുതിയ ആഘോഷങ്ങളും ആചാരങ്ങളും കെട്ടിയുണ്ടാക്കുന്നത് വലിയ കുറ്റമാണ്. നബി(സ) പറയുന്നത് കാണുക: "നമ്മുടെ കാര്യത്തില്‍ (ദീനില്‍) അതിലില്ലാത്തത്ത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളേണ്ടതാണ്."(ബുഖാരി, മുസ്‌ലീം)

"റസൂല്‍(സ)യുടെ സ്വഹാബികള്‍ അനുഷ്ടിക്കാത്ത ഒരു ഇബാദത്തും (പിന്‍ഗാമികളായ) നിങ്ങള്‍ ചെയ്ത് പോകരുത്." (അബൂദാവൂദ്)

നല്ല കാര്യമാണെന്ന് സ്വയം ഊഹിച്ചു ചെയ്യുന്നതിനെ പറ്റി ഇമാം മാലിക്(റ) രേഘപ്പെടുത്തുന്നത് കാണുക:  "നല്ലതായ ഒരു സംഗതി  ഒരാള്‍ ദര്‍ശിച്ചു ഇസ്ലാമില്‍ പുതിയതിനെ ഉണ്ടാക്കിയാല്‍ തീര്‍ച്ചയായും മുഹമ്മദ്‌നബി (സ) അവിടുത്തെ പ്രബോധനത്തില്‍ വഞ്ചന കാട്ടിയെന്ന് അയാള്‍ ജല്‍പ്പിക്കുകയാണ് ചെയ്യുന്നത്. (ഇന്ന് നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂരത്തിയാക്കിത്തന്നു). അപ്പോള്‍ അന്ന് മതമല്ലാത്ത ഒരു കാര്യവും ഇന്ന് മതമാവുകയില്ല." (അല്‍ ഇഅ്തിസ്വാം. 1/48) റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായ ആരാധനകളും ആഘോഷങ്ങളും നബി(സ)യുടെയും സ്വഹാബികളുടെയും കാലത്ത് മതമായിട്ടില്ല. അതിനാല്‍ പില്‍കാല്‍ ഖോജമാര്‍ എത്ര നല്ലതാണെന്ന് പറഞ്ഞാലും പതിനായിരം വാള്യങ്ങളുള്ള കിതാബുകള്‍ അതിനെ ന്യായീകരിച്ചു കൊണ്ട് എഴുതിയാലും ഇസ്ലാമില്‍ അത് മതമാവുകയില്ല. നബി(സ) പൂര്‍ത്തിയാക്കിയ ദീനില്‍ റബ്ബിഉല്‍ അവ്വലിലെയും പന്ത്രണ്ടാം തിയ്യതിയിലെയും പ്രത്യേക ആഘോഷമെന്ന ഒരു പുതിയ നിര്‍മ്മിതി തുന്നിച്ചേര്‍ക്കേണ്ട ആവശ്യമില്ല.

നബിദിനാഘോഷത്തിന് തെളിവായി ഇവര്‍ ഉദ്ധരിക്കുന്ന കാര്യങ്ങളാകട്ടെ റബ്ബീഉല്‍ അവ്വല്‍ മാസവുമായും പന്ത്രണ്ടാം തിയ്യതിയ്യുമായും പ്രത്യേക ബന്ധമൊന്നും ഇല്ല. 

(1) നബി(സ)യും സ്വഹാബികളും പ്രവാചകരുടെയും മറ്റും മദ്ഹ് പറഞ്ഞത്. ഇത് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായിട്ടായിരുന്നില്ല. അടിസ്ഥാനം ഈ മാസത്തിനും തിയ്യതിക്കും പ്രത്യേകത കല്‍പ്പിക്കുക എന്നതാണെന്ന് പറഞ്ഞല്ലോ?  

(2) മുഹറം ഒമ്പത്, പത്ത് നോമ്പ്. ഇത്  മൂസാ നബി ജനിച്ച തിയ്യതിയിലോ മാസത്തിലോ അല്ല. റബ്ബിഉല്‍ മാസവുമല്ല.

(3) നബി(സ) അഖീദ അറുത്തത്. ഇത് ആവര്‍ത്തിച്ച് ചെയ്യേണ്ട കാര്യമല്ല.നബി(സ) ഒന്ന്‍ അറുത്ത ശേഷം പിന്നെ മരണം വരെ അറുത്തിട്ടില്ല. അറുത്തതാകട്ടെ റബ്ബിഉല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും അല്ല.

(4) തിങ്കളാഴ്ച നോമ്പ്. ഇത് ഏത് മാസത്തിലും തിയ്യതിയിലും വരുന്ന തിങ്കളാഴ്ചകളില്‍ ചെയ്യേണ്ടതാണ്. റബ്ബിഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും മാത്രമായി പ്രത്യേകമായ തിങ്കളാഴ്ച നോമ്പുകളില്ല.

(5) നബി(സ)യെ പുകഴ്ത്തി കവിത ചൊല്ലിയതില്‍ പുതപ്പ് സമ്മാനമായി നല്‍കിയത്. കഅ്ബ്(റ) കവിത ചൊല്ലിയതും പ്രവാചകന്‍(സ) പുതപ്പ് സമ്മാനിച്ചതും റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും അല്ല എന്ന പോലെ ആ മാസത്തിനും തിയ്യതിക്കും പ്രത്യേകത കല്‍പ്പിച്ചുകൊണ്ടും അല്ല.

(6) ഖുര്‍ആനില്‍ റഹ് മത്ത് കൊണ്ടും മറ്റും സന്തോഷിക്കാന്‍ പറഞ്ഞത്. റബ്ബിഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകം ഇവകള്‍ കൊണ്ടെല്ലാം സന്തോഷിക്കണമെന്ന് പ്രസ്തുത ആയത്തിലോ മറ്റോ ഖുര്‍ആന്‍ പറയുന്നില്ല. ആയത്ത് മനസ്സിലാക്കി പ്രവര്‍ത്തിച്ച നബി(സ)യും സ്വഹാബികളും തദടിസ്ഥാനത്തില്‍ റബ്ബീഉല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയും പ്രത്യേകമായ യാതൊന്നും ചെയ്തിട്ടുമില്ല. ഖുര്‍ആനില്‍ അങ്ങിനെ ഒരു നിര്‍ദ്ദേശം ഇല്ലാത്തത് കൊണ്ടാണ് അവരാരും അങ്ങിനെ ചെയ്യാതിരുന്നത്.

(7) നബി(സ) ചിലപ്പോള്‍ ആടിനെ അറുക്കുമ്പോള്‍ ഖദീജ(റ)യുടെ സ്നേഹിതകള്‍ക്ക് കൊടുത്തത്. ഇത് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടിനും അറുത്ത ആടുകളല്ല. ഖദീജ(റ)യുടെ ജന്മദിനദിനത്തോടനുബന്ധിച്ച് അവര്‍ ജനിച്ച മാസത്തിലും തിയ്യതിയിലും അറുത്തതുമല്ല. 

(8) ഖുര്‍ആനിലെയും ഹദീസിലെയും മദ്ഹുകള്‍. ഇതൊന്നും മദ്ഹ് ചെയ്യപ്പെട്ട വ്യക്തികളുടെ ജനന മാസത്തിലോ തിയ്യതിയിലോ പ്രത്യേകമായി ചൊല്ലാറുള്ളതല്ല. അങ്ങിനെ പ്രത്യേകമായി ചൊല്ലാനുള്ളതുമല്ല.

(9) അബൂലഹബിന് തിങ്കളാഴ്ച നരകത്തില്‍ നിന്ന് ഇളവ്  ലഭിക്കുമെന്ന സ്വപ്നദര്‍ശനം. അബൂലഹബ് അടിമയെ മോചിപ്പിച്ചത് റബ്ബീഉല്‍ അവ്വല്‍ മാസത്തിലും പന്ത്രണ്ടാം തിയ്യതിയിലും അല്ല. ഖുര്‍ആന്‍ ലഅ്നത്ത് ചെയ്ത കൊടിയ മുശ്രിക്ക് സ്വപ്നം കാണിച്ചത് മതത്തില്‍ പ്രമാണമാവുകയില്ല എന്ന കാര്യം നബിദിനക്കാരും അംഗീകരിക്കുന്നതാണ്.

(10) ഖസ്തല്ലാനിയെപോലെയുള്ള പില്‍കാലക്കാരുടെ പുസ്തകങ്ങളില്‍ വ്യക്തമായ പരമ്പര ഇല്ലാതെ എഴുതി വച്ച ചില ഉമ്മൂമ കഥകള്‍. ഉമ്മൂമ കഥകള്‍ ഇസ്ലാമില്‍ പ്രമാണമല്ല. പറയുന്ന കാര്യങ്ങള്‍ക്ക് വ്യക്തമായ രേഖ വേണം.

(11) അബൂശാമ, ഖസ്തല്ലാനി, സ്വുയൂതി, ഹൈതമി തുടങ്ങി പില്‍കാലത്തുള്ള ചില ആളുകള്‍ യുക്തിയുടെ അടിസ്ഥാനത്തില്‍ നല്ലതാണെന്നും പുണ്യമാണെന്നും പറഞ്ഞത്. യുക്തിയില്‍ നല്ലതാണെന്ന് തോന്നിയത് മതത്തില്‍ പുണ്യമാവുകയില്ല. ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, വ്യക്തമായ ഖിയാസ് എന്നിവയാണ്. ഇവയിലൊന്നും ഉമ്മൂമ്മ കഥകളും മേല്‍പറഞ്ഞവരെപ്പോലെയുള്ളവരുടെ യുക്തിവാദങ്ങളും പെടുകയില്ല.




Sunday 11 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.9

അല്ലാഹുവിന്‍റെ അനുമതി കൂടാതെ ശൈഖ് ജീലാനി(റ)  മരിച്ചയാളെ  ജീവിപ്പിച്ചുവോ?



കേരള 'സുന്നി'കള്‍ പറയുന്നു:  ഒരിക്കലൊരു ക്രിസ്ത്യന്‍ പുരോഹിതന്‍ പരീക്ഷണാര്‍ത്ഥം ശൈഖ് ജീലാനി(റ)യോട്  ഇപ്രകാരം വാദിച്ചു.  "ലോകത്ത് ഏറ്റവും ശ്രേഷ്ഠനും ഉന്നതനുമായ മനുഷ്യന്‍ യേശു ദേവനാണ്. അദ്ദേഹം മരിച്ചയാളെ ജീവിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ നബി മുഹമ്മദ്‌ അങ്ങിനെ ചെയ്തിട്ടില്ലല്ലോ?"  ബുദ്ധിമാനായ ശൈഖവര്‍കള്‍  തിരിച്ചടിച്ചു. "ഈസ നബി(അ) അങ്ങിനെ ചെയ്തത് അല്ലാഹിവിന്‍റെ അനുമതി കൊണ്ടാണല്ലോ.ആയതുകൊണ്ട് എന്‍റെ പ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ സമുദായത്തിലെ വെറുമൊരു വ്യക്തി മാത്രമായ ഞാന്‍ എന്‍റെ അനുമതി കൊണ്ട്  മരണപ്പെട്ടവരെ ജീവിപ്പിച്ചാല്‍ എന്‍റെ പ്രവാചകനാണ്‌ ലോകത്തിലെ അത്യുന്നത വ്യക്തി എന്ന് നിങ്ങള്‍ അംഗീകരിക്കുമോ?"  പുരോഹിതന്‍ സമ്മതിച്ചു.  രണ്ടു പേരും കൂടി ശവപ്പറമ്പിലേക്ക് പോയി. ധാരാളം വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടു പോയ ഒരു ഖബര്‍ ചൂണ്ടികൊണ്ട് അദ്ദേഹം പറഞ്ഞു." ഇയാളെ ജീവിപ്പിക്കണം."  ഉടന്‍ ജീലാനി അദ്ദേഹത്തിന്‍റെ പേര് വിളിച്ചു കൊണ്ട് പറഞ്ഞു."യാ ഫുലാന്‍ ഖും ബി ഇദ്നീ." തത്സമയം ഖബര്‍ പൊട്ടിപ്പിളര്‍ന്ന് അകത്തുള്ളയാള്‍ പുറത്ത് വന്നു. (രിസാല മാസിക. 1992. ഒക്ടോബര്‍ 1)

ഈസാ നബി(അ) ജീവിപ്പിച്ചത് അല്ലാഹുവിന്‍റെ അനുമതി കൊണ്ടല്ലെ എന്ന് ശൈഖ് ചോദിക്കുന്നു.  അതിനെ മറികടന്ന്കൊണ്ട് ഞാന്‍ എന്‍റെ അനുമതിയോടെ മരിച്ചവരെ ജീവിപ്പിച്ചാല്‍ അംഗീകരിക്കുമോ എന്ന് ശൈഖ് ചോദിക്കുന്നു. 'ഖും ബി ഇദിനില്ലാ'(അല്ലാഹുവിന്‍റെ അനുമതിയോടെ എഴുന്നേല്‍ക്കൂ) എന്ന് പറയേണ്ടതിന് പകരം 'ഖും ബി ഇദ്നീ' (എന്‍റെ അനുമതിയോടെ എഴുന്നേല്‍ക്കൂ) എന്ന് പറയുന്നു

എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു: "അല്ലാഹുവിന്‍റെ അനുമതി കൂടാതെ ഒരു ദൂതനും ഒരു ദ്രിഷ്ടാന്തവും കൊണ്ടുവരുവാന്‍ സാദ്ധ്യമല്ല"  (സൂറഃ  റഅ്ദ്. 38) അല്ലാഹുവിന്‍റെ അനുമതിയോടെ ജീവിപ്പിച്ചു എന്നതിനെ മറി കടന്നുകൊണ്ട് ഞാന്‍ എന്‍റെ അനുമതിയോടെ ജീവിപ്പിച്ചാല്‍ എന്ന് പറയാനും പാടില്ല. അല്ലാഹുവിന്‍റെ അനുമതിയെ മറികടന്നു പറയാന്‍ മുഹ് യിദ്ധീന്‍ ശൈഖ് അടക്കമുള്ള ഒരാള്‍ക്കും അധികാരമില്ല. ഈസാ നബി(അ)നേക്കാള്‍ മുന്തിയ ഒരു ശൈഖായി മുഹ് യിദ്ധീന്‍ ശൈഖിനെ മുസ്ലീംകള്‍ കാണുന്നില്ല. അദ്ദേഹമടക്കം പ്രവാചകന്മാരെല്ലാം പ്രവര്‍ത്തിച്ചത് അല്ലാഹുവിന്‍റെ അനുമതി പ്രകാരം മാത്രമാണ്. അതിനെ മറികടന്ന് കൊണ്ട് ഒരാളും തന്‍റെതെന്ന് സ്വന്തം അനുമതി പറഞ്ഞിട്ടില്ല.


Friday 9 January 2015

കേരള 'സുന്നി'കളും സുന്നത്ത് ജമാഅത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍ No.8

അരുവിയും  മഴയും വെള്ളവും ഒഴുക്കുന്നതാര്?



കേരള 'സുന്നി'കള്‍ പറയുന്നു: "ആകാശഭൂമികളുടെ ഖുതുബും (കേന്ദ്രബിന്ദു) ഗൗസുമായ മഹാനവര്‍കളെ! ആകാശലോകത്തും ഭൂമിലോകത്തുമുള്ളവര്‍ക്ക് ഉപകാരപ്രദമായ അരുവിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനെ." (ഖുത്വുബിയത്ത് പരിഭാഷയും വ്യാഖ്യാനവും. പേജ് 10.  പാറന്നൂര്‍ പി.പി. മുഹ് യിദ്ധീന്‍ കുട്ടി മുസ്ലിയാര്‍ )

മുഹ് യിദ്ധീന്‍ ശൈഖാണ് പോലും ആകാശലോകത്തും  ഭൂമിലോകത്തുമുള്ളവര്‍ക്ക് ആവശ്യമായ അരുവിയും  മഴയും വെള്ളവും ഒഴുക്കുന്നത്.

എന്നാല്‍ സുന്നത്ത് ജമാഅത്ത് പറയുന്നു: അരുവിയും മഴയും വെള്ളവും ഒഴുക്കുന്നവന്‍ അല്ലാഹുവാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക: 

"ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിച്ചതും അവന്‍ തന്നെയാണ്. എന്നിട്ട് മഴ മൂലം (മുളക്കുന്ന) എല്ലാ വസ്തുക്കളുടെയും മുളകളെ നാം പുറത്തേക്ക് കൊണ്ടു വന്നു. അങ്ങിനെ നാം അതില്‍ നിന്ന് പച്ച (ഇലകളും ശാഖകളും) ഉല്‍പ്പാദിപ്പിച്ചു." (സൂറഃ  അന്‍ആം.17)

"അവന്‍ ആകാശത്ത് നിന്ന് മഴ വര്‍ഷിപ്പിക്കുകയും അങ്ങിനെ മലഞ്ചെരുവുകളില്‍ അതിന്‍റെ കണക്കനുസരിച്ച് വെള്ളം ഒഴുക്കുകയും അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി വരുന്ന നരയെ വഹിച്ച് കൊണ്ട് പോവുകയും ചെയ്യുന്നു." (സൂറഃ  റഅ്ദ്. 17)

"ഭൂമിയെ പരത്തുകയും അതില്‍ ഉറച്ച പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തത് അവനാണ്." (സൂറഃ  റഅ്ദ്. 3)

ഇതിലൊന്നും മുഹ് യിദ്ധീന്‍ ശൈഖിനോ മറ്റേതെങ്കിലും സ്രിഷ്ടികള്‍ക്കോ യാതൊരു പങ്കുമില്ല. ശൈഖിന്‍റെ  അവസ്ഥ അല്ലാഹുവിന്‍റെ അടുക്കല്‍ എങ്ങിനെയാണെന്ന്  പറയാന്‍ പോലും ഒരാള്‍ക്കും സാധ്യമല്ല.